മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല. ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടൽ വിശ്വസനീയമല്ല. ചരിത്രം തിരുത്താനുള്ള ലോംഗ് ടൈം അജണ്ടയുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.
ഗാന്ധി വധം തമസ്കരിക്കുന്നതടക്കം അതിന് ഉദാഹരണമാണ്. അത്തരം വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് എൻഇപി. അതുകൊണ്ടാണ് തമിഴ്നാടും മതേതര സർക്കാരുകളും പദ്ധതിയെ എതിർത്തത്. മറ്റു മതേതര സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്താണ് ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് അറിയില്ല. എൽഡിഎഫിന്റെ ഘടകകക്ഷികൾക്ക് പോലും അത് വ്യക്തമായിട്ടില്ല. സിപിഐ തീരുമാനങ്ങൾ എടുത്തു പറയട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരും പദ്ധതിയിൽ നേരെ പോയി ഒപ്പിട്ടിട്ടില്ലെന്നും ഫണ്ട് ബിജെപിയുടെ ഔദാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.